മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും ചർച്ചിൽ സർക്കാരിനായി ജില്ലാ കളക്ടർ ഉറപ്പ് നൽകി. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. സർവകക്ഷി യോഗത്തിൽ തീരുമാനത്തിൽ എത്തിയതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വയനാട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് മാറ്റും.
കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതിത്തള്ളാമെന്ന് യോഗത്തിൽ ഉറപ്പു നൽകിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഭാര്യയ്ക്ക് സ്‌ഥിരം ജോലി നൽകുമെന്നും അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറുമെന്നും യോഗത്തിൽ തീരുമാനമായി. കുടുംബം ആവശ്യപ്പെട്ടതിൽ 50 ലക്ഷത്തിൽ ബാക്കി 40 ലക്ഷം അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിലേക്ക് ശുപാർശ ചെയ്യും.