റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പേടിഎമ്മിന്‍റെ സേവനങ്ങളൊന്നും തടസപ്പെടില്ലെന്ന് കമ്പനി പ്രതിനിധി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും, അത്തരത്തിൽ ഒരു അന്വേഷണവും കമ്പനി നേരിടുന്നില്ലെന്നും പേടിഎം വക്താവ് അറിയിച്ചു. ഫെബ്രുവരി 29 മുതൽ പേടിഎം പേയ്മെന്‍റ്സ് ബാങ്കിന്‍റെ ഇടപാടുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പേടിഎം ഒഴിവാക്കി മറ്റു പേയ്മെന്‍റ് ആപ്ലിക്കേഷനുകളിലേക്കു മാറാൻ വ്യാപാരികളുടെ ചില സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
പേടിഎമ്മിന്റെ വാലറ്റ് ബിസിനസ് വിൽക്കാൻ കമ്പനി ചർച്ച തുടങ്ങിയെന്ന റിപ്പോർട്ടുകൾ തിങ്കളാഴ്ച പുറത്ത് വന്നിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, ജിയോ ഫിനാൻഷ്യൽ സർവീസ് എന്നി കമ്പനികളുമായാണ് ചർച്ച പുരോഗമിക്കുന്നതെന്നായിരുന്നു വാർത്തകൾ. എന്നാൽ, ഇത്തരം റിപ്പോർട്ടുകൾ പേടിഎം നിഷേധിച്ചിരുന്നു. രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് പിന്നാലെ പേടിഎം ഓഹരികൾ നേട്ടത്തിലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അഞ്ച് ശതമാനം നേട്ടമാണ് പേടിഎം ഓഹരികൾക്ക് ഉണ്ടായത്.