ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

At Malayalam
3 Min Read

അവിസ്മരണീയ തിരിച്ചുവരവിലൂടെ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍. രണ്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 256 വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുന്‍നിര തകര്‍ന്നപ്പോഴും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സച്ചിന്‍ ദാസ് (96), ഉദയ് സഹാരണ്‍ (81) എന്നിവരുടെ പക്വതേയറിയ ഇന്നിംഗ്‌സായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ ലസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. 

ബെനോനി, വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു ഇന്ത്യ. നാലിന് 32 എന്ന പരിതാപകരമായ നിലയിലായിരുന്നു ടീം. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്വെന എംഫാക്കുടെ പന്തില്‍ ആദര്‍ഷ് സിംഗ് മടങ്ങി. വിക്കറ്റ് കീപ്പര്‍ പിടോറ്യൂസിനായിരുന്നു ക്യാച്ച്. നാലാം ഓവറില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റും നഷ്ടമായി. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന മുഷീര്‍ ഖാന്‍ (4) സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. ലസ്സിനായിരുന്നു വിക്കറ്റ്. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടേയും (12) അവസ്ഥ ഇതുതന്നെയായിരുന്നു. പ്രിയാന്‍ഷു മോളിയയാവട്ടെ (5) വിക്കറ്റ് കീപ്പര്‍ക്കാണ് ക്യാച്ച് നല്‍കിയത്. 

- Advertisement -

തുടര്‍ന്നായിരുന്നു ഇന്ത്യയുടെ ജീവന്‍ രക്ഷിച്ചു. ക്യാപ്റ്റന്‍ സഹാരണ്‍ നങ്കൂരമിട്ട് കളിച്ചപ്പോള്‍ ദാസ് സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശി. 171 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്ക് നാല് റണ്‍ അകലെ ദാസ് വീണു. 95 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 11 ഫോറും നേടി. എംഫാക്കയാണ് ദാസിനെ മടക്കിയത്. വിജയത്തിനരികെ അരവെല്ലി അവനിഷ് (10), മുരുകന്‍ അഭിഷേക് (0) എന്നിവര്‍ വീണത് തിരിച്ചടിയായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് നേടി രാജ് ലിംബാനി (13) സമ്മര്‍ദ്ദം കുറച്ചു. അവസാന രണ്ട് ഓവറില്‍ ഒമ്പത് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സഹാരണ്‍ ബൗണ്ടറി നേടി. തുടര്‍ന്നൊരു വൈഡ്. പിന്നാലെ ഒരു റണ്‍. വീണ്ടും തുടര്‍ച്ചയായി രണ്ട് വൈഡ്. അടുത്ത പന്തില്‍ ലിംബാനി സിംഗിള്‍ നേടി. സ്‌കോര്‍ ടൈ. നാലാം പന്തില്‍ സഹാരണ്‍ റണ്ണൗട്ട്. തുടര്‍ന്ന് ക്രീസിലെത്തിയ നമന്‍ തിവാരി (4) ബൗണ്ടറി നേടി ഇന്ത്യയെ ഫൈനലിലെത്തിച്ചു. 124 പന്തുകള്‍ നേരിട്ട സഹാരണ്‍ ആറ് ബൗണ്ടറികള്‍ നേടിയിരുന്നു. 

നേരത്തെ, ല്വാന്‍-ഡ്രേ പ്രിടോറ്യൂസ് (76), റിച്ചാര്‍ഡ് സെലറ്റ്‌സ്വാനെ (64) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ പത്ത് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. സ്റ്റീവ് സ്‌റ്റോള്‍ക്കിന്റെ (14) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമാകുന്നത്. രാജ് ലിംബാനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അവനിഷിന് ക്യാച്ച്. പിന്നലെ ഡേവിഡ് ടീഗറും (0) മടങ്ങി. രണ്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ലിംബാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പ്രിടോറ്യൂസ് –  സെലറ്റ്‌സ്വാനെ സഖ്യം 72 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 

എന്നാല്‍ പിടോറ്യൂസിനെ പുറത്താക്കി മുഷീര്‍ ഖാന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റ ഇന്നിംഗ്‌സ്. സെലറ്റ്‌സ്വാനെ ആവട്ടെ ടെസ്റ്റ് ശൈലിയിലാണ് തുടക്കത്തില്‍ ബാറ്റ് വീശുന്നത്. പിന്നീട് റണ്‍നിരക്ക് ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ 47-ാം ഓവറില്‍ താരം മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ഒലിവര്‍ വൈറ്റ്‌ഹെഡ് (22), ഡേവാന്‍ മറൈസ് (3), ജുവാന്‍ ജെയിംസ് (34) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റിലി നോര്‍ട്ടണ്‍ (7), ത്രിസ്റ്റണ്‍ ലുസ് (23) എന്നിവര്‍ പുറത്താവാതെ നിന്നു. ലിംബാനി മൂന്നും മുഷീര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment