ചിലിയിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 112 ആയി ഉയർന്നു. നൂറുകണക്കിനാളുകളെ കാണാതായി. നിരവധി പേരെ അഭയാർഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 64,000 ഏക്കറിൽ കാട്ടുതീ പടർന്നതായാണ് റിപ്പോർട്ട്. തീ പടരുന്ന സാഹചര്യത്തിൽ ചിലി പ്രസിഡൻറ് ഗ്രബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാൽപുറേസോയിൽ തീ പടരുന്നതിനാൽ ഇനിയും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രതയോടെ ഇരിക്കണമെന്നും ബോറിക് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
രക്ഷാപ്രവർത്തനങ്ങൾക്കായി 1400 അഗ്നിശമന ഉദ്യോഗസ്‌ഥരും 1300 സൈനികരും 31 അഗ്നിശമന രക്ഷാഹെലികോപ്റ്ററുകളും രംഗത്തുണ്ട്. ഉയർന്ന താപനിലയും കാറ്റുമടക്കം കാലാവസ്‌ഥ മോശമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. 2010ലെ ഭൂചലനത്തിനും സുനാമിക്കും ശേഷം ചിലി അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തമാണിത്.