ജനങ്ങൾ പൊലീസിൻ്റെ ദൃശ്യങ്ങൾ പകർത്തുന്നത് തടയരുതെന്ന് ഡിജിപിയുടെ സർക്കുലർ. ദൃശ്യവും ശബ്ദവും ജനങ്ങൾക്ക് റെക്കോഡ് ചെയ്യാൻ നിയമമുണ്ട്. പൊലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സർക്കുലറിൽ പറയുന്നു. പൊലീസുകാരെ അച്ചടക്കം പഠിപ്പിക്കാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പെരുമാറ്റം പഠിപ്പിക്കാൻ പൊലീസുകാർക്ക് ബോധവത്കരണ ക്ളാസുകൾ നൽകണമെന്ന് യൂണിറ്റ് മേധാവികൾക്കാണ് നിർദേശം. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഡി.ജി.പിയുടെ സർക്കുലർ.
അടുത്തിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു.പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനും എസ് ഐയും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസുകാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറാന്‍ ബാധ്യസ്ഥരാണെന്നും സഭ്യമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. മാന്യമായ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണെന്നും സര്‍ക്കുലറിലുണ്ട്.
കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പൊലീസിനും പൊതുജനങ്ങള്‍ക്കും പൊലീസ് പ്രവര്‍ത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റെക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ പൊലീസ് പ്രവര്‍ത്തനത്തിന്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.