മാലദ്വീപ് പാർലമെന്റിൽ ഭരണ, പ്രതിപക്ഷ എംപിമാർ തമ്മിൽ കൂട്ടയടി. ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) അംഗങ്ങളും, പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരു എംപിയുടെ തല പൊട്ടി, നിരവധി എംപിമാർക്ക് പരുക്കേറ്റു.
പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പാർലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ചില കാബിനറ്റ് അംഗങ്ങളെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ അംഗങ്ങൾ നാല് മന്ത്രിമാർക്ക് അംഗീകാരം നൽകുന്നതിനെ എതിർത്തു.മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും ഈ മന്ത്രിമാർക്ക് അംഗീകാരം നൽകാനാകില്ലെന്ന് അറിയിച്ചു.