സോഷ്യൽ മീഡിയയിൽ എന്ത് എപ്പൊ എങ്ങനെ വൈറലാകുമെന്ന് ആർക്കും പറയാനാകില്ല. പല കാലത്തു പലതും പലരും വൈറലാക്കിയിട്ടുണ്ട്. ഒരു ട്രെൻഡ് ഉണ്ടാക്കാനും ചില വൈറൽ സംഭവങ്ങൾ കാരണമായിട്ടുമുണ്ട്. ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് ശരിക്കും കൗതുകമുള്ള ഒന്നാണെന്ന് മാത്രം.
മദ്യപിച്ച് പൊലീസ് പിടിക്കാതിരിക്കാൻ ജെർമൻ മെയ്ഡ് ബ്രീത്ത് അനലൈസർ തൻ്റെ മദ്യശാലയിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന ബാർ മാനേജരുടെ പേരിലുള്ള കുറിപ്പാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് ബാർ മാനേജറുടെ കുറിപ്പിൻ്റെ ചിത്രം വന്നത്. മദ്യപിച്ചതിന് പൊലീസ് പിടികൂടിയാല്‍, രക്തത്തിലെ മദ്യത്തിന്റെ അളവ് എത്രയാണെന്നതിനനുസരിച്ച് മാത്രമേ പൊലീസിന് കേസെടുക്കാനാകൂ. പ്രസ്തുത അളവില്‍ താഴെയാണെങ്കില്‍ പൊലീസിനു നടപടി എടുക്കാന്‍ അധികാരമില്ലെന്നും ബാറില്‍ സ്ഥാപിച്ച അറിയിപ്പില്‍ മുതലാളി പറയുന്നു.
അവിടെക്കൊണ്ടും തീര്‍ന്നില്ല. ബാറിലെത്തുന്ന കസ്റ്റമേഴ്‌സിന് അവരുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് എത്രയാണെന്ന് പരിശോധിക്കാനുള്ള സംവിധാനം സ്ഥാപനത്തില്‍ സൗജന്യമായി ലഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ജര്‍മ്മന്‍ നിര്‍മിത സാങ്കേതിക വിദ്യ ആവശ്യമെങ്കില്‍ ആര്‍ക്കും ഉപയോഗിക്കാമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ബാര്‍ എവിടെയാണെന്ന് അന്വേഷിച്ചും ഉടമസ്ഥനെ പുകഴ്ത്തിക്കൊണ്ടും കസ്റ്റമര്‍ സര്‍വീസ് ഇങ്ങനെയാകണമെന്നുമൊക്കെയുള്ള കമന്റുകളാണ് പോസ്റ്റില്‍ നിറയെ ഉള്ളത്. ശാസ്ത്രത്തിന്റെ ഒരു പുരോഗതിയെ എന്ന് അത്ഭുതം കൂറിയവരും ധാരാളമുണ്ട്. അതേസമയം ഇത് ഏത് ബാറിലാണ് സ്ഥാപിച്ചിരിക്കുന്നതെന്ന വിവരം മാത്രം പുറത്ത് വന്നിട്ടില്ല.