ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. മാർച്ച് മാസത്തോടെ കയറ്റുമതി തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം ( ഡിആർഡിഒ) ചെയർമാൻ ഡോ. സമീർ വി കാമത്ത് പറഞ്ഞു. റഷ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ നിർമ്മിച്ചത്. കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും ബ്രഹ്മോസ് മിസൈൽ തൊടുക്കാനാകും.
ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങൾക്കാകും മിസൈലുകൾ വിൽക്കുക. അടുത്ത പത്തു ദിവസത്തിനുള്ളിൽ മിസൈലുകളുടെ ഗ്രൗണ്ട് സിസ്റ്റങ്ങളുടെ കയറ്റുമതി തുടങ്ങുമെന്നും സമീർ വി കാമത്ത് പറഞ്ഞു. മാർച്ചു മാസത്തോടെ ഫിലിപ്പീൻസിന് ബ്രഹ്മോസ് മിസൈലുകൾ നൽകാനാകും. മറ്റു രാജ്യങ്ങളിൽ നിന്നും മിസൈൽ വേണമെന്ന ആവശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഡിആർഡിഒ വികസിപ്പിച്ച പുതിയ ആയുധ സംവിധാനങ്ങൾ ആറുമാസത്തിനുള്ളിൽ സേനയുടെ ഭാഗമാകുമെന്നും ഡിആർഡിഒ ചെയർമാൻ വ്യക്തമാക്കി.
