ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് പതിനാലുകാരനായ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. കിഴക്കൻ മലയോര മേഖലയിലുള്ള സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗർഭിണിയായത്. വയറ്റിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെതുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയെ തിരുവല്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്.
ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി എടുത്ത ശേഷമാണ് സഹപാഠിയായ പതിനാലുകാരനെതിരെ കേസ് എടുത്തത്. ബലാത്സംഗ കുറ്റത്തിനു പുറമെ പോക്സോ നിയമത്തിലെ 3,4,5,6 വകുപ്പുകൾ പ്രകാരമാണ് പതിനാലുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.