ഇലക്ട്രിക് ബസ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാർ. താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാമെന്നും, ഇനി കണക്ക് പറയുന്നില്ലെന്നും മന്ത്രി. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ലെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന നിലപാട് വിവാദമാവുകയും കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇ ബസ്സുകള്‍ ലാഭകരമാണെന്ന കണക്കുകള്‍ വരികയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ പ്രതികരണം. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തിനു പുറത്തേക്ക് വാഹന രജിസ്ട്രേഷൻ വരുമാനം പോകുന്നത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.