ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായിരിക്കെ ചാരവൃത്തിക്ക് ഉപയോഗിക്കുന്ന ചൈനീസ് കപ്പൽ മാലദ്വീപിലേക്ക് നീങ്ങുന്നതായി വിവരം. ഇന്തോനേഷ്യൻ ദ്വീപുകളായ ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദ കടലിടുക്കിലൂടെ ചൈനീസ് കപ്പൽ സഞ്ചരിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. കപ്പൽ ഫെബ്രുവരി എട്ടിന് മാലദ്വീപിന്‍റെ തലസ്ഥാനമായ മാലിയിലെത്തിച്ചേരുമെന്നാണ് വിവരം. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ചൈനയുടെ ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കമുണ്ടായിരിക്കുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ ചില മന്ത്രിമാർ നടത്തിയ അവഹേളനപരമായ പരാമർശങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയത്. ഇതെത്തുടർന്ന് മൂന്നു മന്ത്രിമാരെ സസ്പെൻഡ് ചെയ്യാൻ മാലദ്വീപ് ഭരണകൂടം തയാറായിരുന്നെങ്കിലും, മാലദ്വീപിന്‍റെ സുരക്ഷയ്ക്ക് ഇന്ത്യ നിയോഗിച്ചിട്ടുള്ള സൈനികരെ അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.