പരസ്പരം വ്യോമാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് പാകിസ്ഥാനും ഇറാനും. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ – അബ്‌ദൊള്ള ഹയാനും നടത്തിയ ചർച്ചയിലൂടെ സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇറാനിലെ തങ്ങളുടെ അംബാസഡറെ പാകിസ്ഥാൻ തിരികെ വിളിക്കുകയും നാട്ടിലേക്ക് പോയ ഇറാൻ അംബാസഡർ തിരികെ വരുന്നത് വിലക്കുകയും ചെയ്തിരുന്നു. ചർച്ചയ്ക്കിടെ അംബാസഡർമാരുടെ പ്രവർത്തനം പുനഃസ്ഥാപിക്കാനും ധാരണയായി. എല്ലാ വിഷയങ്ങളും പരിഹരിക്കാൻ ഇറാനുമായി സഹകരിക്കാൻ തയാറാണെന്ന് പാകിസ്ഥാൻ അറിയിച്ചു.
ഇറാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ആർമി, ഇന്റലിജൻസ് മേധാവികളെ പങ്കെടുപ്പിച്ച് പാക് കാവൽ പ്രധാനമന്ത്രി അൻവാർ ഉൽ ഹഖ് കക്കർ അടിയന്തര സുരക്ഷാ യോഗം ചേർന്നിരുന്നു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ജയ്ഷ് അൽ അദ്ൽ ഭീകരകേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇറാന്റെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ, വ്യാഴാഴ്ച പുലർച്ചെ ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകര താവളങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ പത്ത് പേരും കൊല്ലപ്പെട്ടു.