അയല്‍ക്കാരായ ബംഗ്ലാദേശിനോട് കണക്കുവീട്ടി അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന് ജയത്തുടക്കം. 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാ ടീമിനെ 45.5 ഓവറില്‍ 167 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ 84 റണ്‍സിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കി. കഴിഞ്ഞ മാസം നടന്ന അണ്ടർ 19 ഏഷ്യാകപ്പ് സെമിയിൽ തോല്‍പിച്ചതിന് മധുര പ്രതികാരം ബംഗ്ലാദേശിനോട് വീട്ടാന്‍ ഇതോടെ ഇന്ത്യക്കായി. സ്കോര്‍: ഇന്ത്യ- 251/7 (50), ബംഗ്ലാദേശ്- 167 (45.5). നാല് വിക്കറ്റുമായി സൗമി കുമാര്‍ പാണ്ഡേയാണ് ഇന്ത്യയുടെ വിജയശില്‍പികളിലൊരാള്‍. അര്‍ധസെഞ്ചുറിയുമായി ആദര്‍ശ് സിംഗ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനായി മുഹമ്മദ് ഷിഹാബ് ജയിംസ് (77 പന്തില്‍ 54), അരീഫുള്‍ ഇസ്‌ലം (71 പന്തില്‍ 41) എന്നിവരെ മാത്രമെ തിളങ്ങാന്‍ ഇന്ത്യന്‍ ബൗളിംഗ് നിര അനുവദിച്ചുള്ളൂ. ഓപ്പണര്‍മാരായ അഷിഖൂര്‍ റഹ്‌മാന്‍ ഷിബ്‌ലിയും ജിഷാന്‍ അലമും 14 റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ ചൗധരി എംഡി റിസ്‌വാന്‍ പൂജ്യത്തിലും അഹ്‌റാര്‍ ആമിന്‍ 5നും നായകന്‍ മഹ്‌ഫുസൂര്‍ റഹ്‌മാന്‍ റാബി 4ലും റൊഹാനത് ദൗല ബോര്‍സന്‍ ഗോള്‍ഡന്‍ ഡക്കായും വീണു. എംഡി ഇഖ്ബാല്‍ ഹൊസൈന്‍ പൂജ്യത്തിലും മറൂഫ് മൃഥ 1നും മടങ്ങിയതോടെ 45.5 ഓവറില്‍ ബംഗ്ലാദേശ് പതനം പൂര്‍ത്തിയായി.
ഇന്ത്യക്കായി സൗമി പാണ്ഡേ നാലും മുഷീര്‍ ഖാന്‍ രണ്ടും അര്‍ഷിന്‍ കുല്‍ക്കര്‍ണിയും രാജ് ലംബാനിയും പ്രിയാന്‍ഷു മോളിയയും ഓരോ വിക്കറ്റും നേടി. 9.5 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സൗമിയുടെ നാല് വിക്കറ്റ് പ്രകടനം.