സംസ്ഥാനത്ത് സിഗ്നലുകൾ ഇല്ലാത്ത ആദ്യത്തെ പ്രധാന റോഡായി മാറാൻ ദേശീയപാത 66. കാസർകോട് തലപ്പാടിമുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ ആറുവരിയായി നിർമ്മിക്കുന്ന റോഡാണ് ഈ ഖ്യാതി സ്വന്തമാക്കാനൊരുങ്ങുന്നത്. 603 കിലോമീറ്റർ റോഡാണ് ഇത്തരത്തിൽ നിർമ്മിക്കുക.
റോഡ് മറികടക്കാൻ നടപ്പാതകളും അടിപ്പാതകളും നിർമ്മിക്കും. ചിലയിടങ്ങളിൽ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ മൂന്നോളം അടിപ്പാതകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. 400-ലധികം അടിപ്പാതകളാകും നിർമ്മിക്കുക. പ്രധാന സ്ഥലങ്ങളെ ഈ അടിപ്പാതകൾ വഴിയാകും ബന്ധിപ്പിക്കുന്നത്. കാൽനടയാത്രികർക്കായി നടപ്പാതകളും സജ്ജമാക്കും. അപകടങ്ങൾ കുറയ്‌ക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ ഈ സജ്ജീകരണത്തിന് സാധിക്കും.
റോഡ് വിഭജിക്കാൻ മീഡിയനുകളും ഉണ്ടാവില്ല. പകരം അപകടങ്ങളെ ചെറുക്കുന്ന ന്യൂജേഴ്സി ബാരിയറുകളാകും ആറുവരി പാതയെ വിഭജിക്കാൻ ഉണ്ടാവുക. മീഡിയനുകൾ നിർമ്മിക്കാൻ 60 മീറ്റർ വീതിയാണ് ആവശ്യമായിട്ടുള്ളത്. എന്നാൽ ന്യൂജേഴ്സി ബാരിയറിന് 0.61 മീറ്റർ മാത്രമാകും വീതി. ഇത് സ്ഥലവും ചെലവും കുറയ്‌ക്കാനും സഹായിക്കുന്നു. ബാരിയറിൽ വന്നിടിച്ചാൽ വാഹനങ്ങളുടെ തകരാറുകളും യാത്രക്കാരുടെ പരിക്കും കുറയ്‌ക്കാനും സഹായിക്കും. നിർമ്മാണം പൂർത്തിയാകുന്നതോടെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ഏഴ് മണിക്കൂറുകൾ കൊണ്ട് എത്താൻ കഴിയും.