ഹോളിവുഡ് താരം അർനോൾഡ് ഷ്വാർസെനഗർ മ്യൂണിക്ക് വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടിയിലായി. കയ്യിലുണ്ടായിരുന്ന വിലയേറിയ ആഡംബര വാച്ച് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളാണ് താരത്തിന് വിനയായത്. സ്വിസ് ആഡംബര ബ്രാൻഡായ ഔഡെമർസ് പിഗ്വെറ്റിന്‍റെ വാച്ചാണ് മുൻ കലിഫോർണിയ ഗവർണർ കൂടിയായ ഷ്വാർസെനഗറുടെ കയ്യിലുണ്ടായിരുന്നത്. ഏകദേശം മൂന്ന് മണിക്കൂറാണ് ഷ്വാർസെനഗർ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഓസ്ട്രിയയിൽ പ്രവർത്തിക്കുന്ന കാലാവസ്ഥാ സംഘടനയുടെ ധനശേഖരണാർത്ഥം ലേലത്തിന് വെയ്ക്കാനാണ് അദ്ദേഹം വാച്ച് കയ്യിൽക്കരുതിയത്.
വാച്ചിന് നികുതി അടയ്ക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ശ്രമിച്ചെങ്കിലും മെഷീൻ പ്രവർത്തിച്ചില്ല. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച് തുക അടയ്ക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എടിഎമ്മിൽനിന്നു പിൻവലിക്കാൻ സാധിക്കുന്നതിലും കൂടുതൽ തുക ആവശ്യമായിരുന്നതിനാൽ അതിനു സാധിച്ചില്ല. ഇതിനകം ബാങ്കിലെ പ്രവൃത്തി സമയം കഴിഞ്ഞിരുന്നു. തുടർന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ പുതിയ ക്രെഡിറ്റ് കാർഡ് മെഷീൻ കൊണ്ടുവന്ന ശേഷമാണ് താരത്തിന് പണമടയ്ക്കാൻ സാധിച്ചത്. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ശ്രമിച്ച ഷ്വാർസെനഗർ ക്രിമിനൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് കസ്റ്റംസ് പ്രസ് ഓഫിസർ പറഞ്ഞു.