പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി സൈനികൻ മരിച്ചു. ഹൈദരാബാദിലാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം മേൽപ്പാലത്തിലൂടെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച സൈനികന്റെ കഴുത്തിലാണ് പട്ടത്തിന്റെ ചരട് കുരുങ്ങിയത്. കഴുത്തിനും തൊണ്ടയ്ക്കും മുറിവേറ്റ സൈനികനെ നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇദ്ദേഹം ഇന്ത്യൻ ആർമിയിൽ ഡ്രൈവറായി ജോലി നോക്കുകയാണെന്നും എന്നാൽ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നാണ് പൊലീസ് പറഞ്ഞു.
സംക്രാന്തിയുടെ ഭാഗമായി തെലങ്കാനയിലെങ്ങും പട്ടം പറത്തൽ സജീവമാണ്. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പട്ടം പറത്തൽ ഉത്സവം തെലങ്കാനയിൽ നടക്കുന്നുണ്ട്. അതിനിടെയാണ് ഇത്തരമൊരു ദാരുണ സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അപ്പാർട്ട്മെന്റിന് മുകളിൽ നിന്ന് പട്ടം പറത്തിയ രണ്ട് കുട്ടികളിൽ ഒരാൾ ഷോക്കേറ്റ് മരിച്ചു. സംഭവത്തിൽ ലക്ഷ്മി വാണി ടവർ അപ്പാർട്ട്മെന്റ് മാനേജ്മെന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.