ലഹരിമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിലെ തടവു പുള്ളി കോയ്യോട് സ്വദേശി ഹർഷാദാണ് ജയിൽ ചാടിയത്. ഇന്ന് പുലര്‍ച്ചെ 6.45 ന് ജയിലിലേക്ക് വന്ന പത്രക്കെട്ട് എടുക്കാനായി പുറത്തേക്കുപോയ ഹര്‍ഷാദ് ജയിലിന്‍റെ മുന്‍പിലെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരാളുടെ ബൈക്കിന്‍റെ പിറകില്‍ കയറിരക്ഷപ്പെടുകയായിരുന്നു.മയക്കുമരുന്ന് കേസിൽ പത്ത് വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പോലീസെടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ഹർഷാദ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദഗ്ധമായി ജയിൽ ചാടി പോയത്.
എല്ലാ ദിവസവും രാവിലെ ഹർഷാദായിരുന്നു ജയിലില്‍ വരുന്ന പത്രക്കെട്ട് എടുത്തിരുന്നത്. ഹർഷാദിന് ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു. ഇതിന്‍റെ മറവിലാണ് പ്രതി ജയിൽ ചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. സംഭവത്തിൽ ജയിൽ വകുപ്പുദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങളിലും റെയില്‍വെ സ്‌റ്റേഷന്‍, കെഎസ്ആര്‍ടിസി, താവക്കരയിലെ പുതിയ ബസ് സ്റ്റാന്‍റ്, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലാണ് തെരച്ചില്‍ നടത്തിയത്. ഹര്‍ഷാദ് ജയില്‍ ചാടിയത് ജയില്‍ അധികൃതരുടെ സുരക്ഷാവീഴ്ചയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍ ജയില്‍ എഡിജിപി കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് അറിയിച്ചു.
