ശത്രുക്കളുടെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈൽ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരം. അത്യാധുനികവും വേഗതയും കൃത്യതയുള്ളതുമായ മിസൈൽ വ്യോമമാർഗമുള്ള ഭീഷണികളെ ചെറുക്കാൻ പര്യാപ്തമാണ്.
ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് 10.30നാണ് വിക്ഷേപിച്ചത്. വളരെ താഴ്ന്ന ഉയരത്തിൽ അതിവേഗം സഞ്ചരിക്കുന്ന ആളില്ലാ വിമാനത്തിനെതിരെയാണ് മിസൈൽ പരീക്ഷിച്ചത്. ടാർഗറ്റിനെ കൃത്യമായി തിരിച്ചറിഞ്ഞ് വിജയകരമായി പരീക്ഷണം നടത്തിയെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. മിസൈൽ വിക്ഷേപിച്ച വീഡിയോയും പങ്കുവച്ചു.
അഭിനന്ദനങ്ങളറിയിച്ച പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് ആകാശ് മിസൈൽ വ്യോമ പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കി.