അഫ്ഗാനിസ്ഥാനതിരായ മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന് വിജയിച്ച് ഇന്ത്യ. മൊഹാലിയിൽ ഇന്നലെ 159 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 17.3 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് ജയം കണ്ടത് . പുറത്താകാതെ അർദ്ധസെഞ്ച്വറി നേടിയ ശിവം ദുബെയാണ് (60)ഇന്ത്യയുടെ വിജയശിൽപ്പി.
നായകൻ രോഹിത് ശർമ്മ (0)രണ്ടാം പന്തിൽതന്നെ റൺഔട്ടായെങ്കിലും ഗിൽ (23), തിലക് വർമ്മ(26),ജിതേഷ് ശർമ്മ(31), ശിവം ദുബെ(60), ,റിങ്കു സിംഗ്(16*) എന്നിവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ വിജയം നേടുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 158 റൺസടിച്ചത്. 42 റൺസ് നേടിയ മുഹമ്മദ് നബിയാണ് ടോപ് സ്കോറർ.
മലയാളി താരം സഞ്ജു സാംസണിന് അവസരം നൽകാതെയാണ് ഇന്ത്യ പ്ളേയിംഗ് ഇലവനെ ഇറക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേലും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ദുബെയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.