കൊല്ലത്ത് അച്ഛനെയും മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളെ രണ്ടു പേരെയും വീടിനുള്ളിലെ സ്റ്റെയർ കേസിനോടുചേർന്ന ഭാഗത്തും അച്ഛനെ വീട്ടിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4) എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
താൻ കുട്ടികൾക്കൊപ്പം ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന മൊബൈൽ സന്ദേശം ജോസ് പ്രമോദ് സഹോദരൻ ജോസ് പ്രകാശിനും ഭാര്യ ലക്ഷ്മിക്കും അയച്ചതിനെ തുടർന്നായിരുന്നു സംഭവം.
ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ജോസ് പ്രമോദ് വിദേശത്ത് പോയെങ്കിലും കഴിഞ്ഞ കുറെ നാളുകളായി ജോലിയില്ലാതെ വീട്ടിൽ തന്നെയായിരുന്നു. ഡോക്ടറായ ലക്ഷ്മി തുടർപഠനത്തിനായി വീടുവിട്ട് ഹോസ്റ്റലിലേക്ക് മാറി താമസിച്ചു വരികയായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുപതിവായിരുന്നതായാണ് വിവരം. പുലർച്ചെ ജോസ് പ്രമോദിന്റെ മെസ്സേജ് ഫോണിൽ കണ്ട ലക്ഷ്മി ഉടൻ അമ്മയെ വിളിച്ചു വിവരമറിയിച്ചു. ഇവർ ബന്ധുക്കളോടിക്കാര്യം അറിയിച്ചു. ബന്ധുക്കൾ എത്തുമ്പോൾ ഗേറ്റ് പൂട്ടിയിട്ട നിലയിൽ ആയിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് വീട്ടിനുള്ളിൽ കടന്നത്. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.
