കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണത്തിനുള്ള ചുമതല കേരള ബാങ്കിന്. ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പും ധനവകുപ്പും കേരള ബാങ്കുമായി ധാരണയിലെത്തി. ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പെൻഷൻ വിതരണം ചെയ്യുന്നത് ഇനി കേരള ബാങ്കായിരിക്കും. പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളുടെ കൂട്ടായ്മ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ധാരണാപത്രവും ഒപ്പിട്ടു. സഹകരണ ബാങ്കുകളുടെ കൂട്ടായ്മ വിതരണം ചെയ്യുന്ന തുക സർക്കാർ 8.8 ശതമാനം പലിശ സഹിതം തിരിച്ചു നൽകും.
കെഎസ്ആർടിസിയുടെ വാർഷിക വിഹിതത്തിൽ നിന്നാണ് തുക അനുവദിക്കുക. നേരത്തെ ബാങ്കുകളുടെ കൺസോർഷ്യമാണ് പെൻഷൻ വിതരണം ചെയ്‌തിരുന്നത്. 8 ശതമാനം പലിശയാണ് സർക്കാർ നൽകിയിരുന്നത്. പലിശയെ ചൊല്ലി സഹകരണ ധനവകുപ്പുകൾ തമ്മിൽ നിലനിന്ന തർക്കമാണ് പെൻഷൻ വിതരണം മുടക്കിയത്. ഒരു വർഷത്തേക്കാണ് നിലവിൽ ധാരണപത്രം ഒപ്പിട്ടത്.