അരിക്കൊമ്പനെത്തിയില്ല, ചട്ടം പഠിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി കോടനാട് ആനവളർത്തുകേന്ദ്രത്തിൽ വനംവകുപ്പ് പണിത കൂട് കാടുകയറി നശിക്കുന്നു.
മൂന്നാറിൽ അരിക്കൊമ്പൻ വിളയാടിയപ്പോൾ കഴിഞ്ഞ മാർച്ചിലാണ് ആനയെ പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചത്. മൂന്നാറിൽ നിന്ന് 129 യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചെത്തിച്ചു. കൂടുപണി ഏതാണ്ട് പൂർത്തിയായപ്പോൾ ആനയെ തേക്കടി വനത്തിലേക്ക് മാറ്റാൻ നിശ്ചയിച്ചു.അരിക്കൊമ്പൻ തേക്കടിയിറങ്ങി തമിഴ്നാട് വനത്തിലേക്ക് കടന്ന് ശല്യം സൃഷ്ടിച്ചപ്പോൾ അവിടുത്തെ വനംവകുപ്പ് വീണ്ടും മയക്കുവെടിവച്ച് തളച്ച് അഗസ്ത്യകൂടം മേഖലയിലേക്ക് മാറ്റി. ഇപ്പോൾ ആ വനത്തിനുള്ളിൽ വിഹരിക്കുകയാണ് ഗജകേസരി.
15 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് പഴയ കൂട് പൊളിച്ചുമാറ്റി പുതിയത് പണിതത്. മുതിർന്ന ആനകളെ വനത്തിൽ നിന്ന് പിടിക്കുന്നതിന് നിരോധനമുള്ളതിനാൽ അരിക്കൊമ്പനെപ്പോലുള്ള ചട്ടമ്പി ആനകളെ മയക്കുവെടിവച്ച് കൊണ്ടുവരുമ്പോഴേ കൂട് വേണ്ടിവരാറുള്ളൂ.