അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ കാണിക്കയായി അർപ്പിക്കാനുള്ള 1.2 കോടി രൂപ വിലയുള്ള സുവർണ പാദുകങ്ങളുമായി ഹൈദരാബാദ് സ്വദേശി ചർള ശ്രീനിവാസ ശാസ്ത്രി കാൽനടയാത്രയിൽ. ജനുവരി 22 ന് നടക്കുന്ന പ്രതിഷ്‌ഠാ ചടങ്ങിന് മുൻപായി പാദുകങ്ങൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറും.
ഒക്ടോബർ 28 ന് ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ വെദുർപാക ഗ്രാമത്തിൽ നിന്ന് വെള്ളിയിൽ നിർമ്മിച്ച ചെരുപ്പുകളുമായാണ് യാത്ര തുടങ്ങിയത്. സ്വർണം പൂശണമെന്ന് ഇടയ്‌ക്ക് തോന്നിയപ്പോൾ ഹൈദരാബാദിലെ ഒരു സ്വർണ്ണപ്പണിക്കാരന് അയച്ചു കൊടുത്തു. സുവർണ പാദുകങ്ങൾക്ക് 12.5 കിലോ വീതം തൂക്കം വരും. ജനുവരി 13നകം അയോദ്ധ്യയിലെത്തും.
പാദുകങ്ങൾ ക്ഷേത്രത്തിനുള്ളിൽ സൂക്ഷിക്കാമെന്ന് യുപി മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് ഇദ്ദേഹം പറയുന്നു. യുകെ, ദുബായ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പാദുകവുമായി സഞ്ചരിച്ചു.ക്ഷേത്രത്തിലെ ‘ശിലാന്യാസ’ കാലത്ത് 2.5 കിലോ വീതം ഭാരമുള്ള അഞ്ച് വെള്ളി ഇഷ്ടികകൾ അദ്ദേഹം സംഭാവന ചെയ്തിരുന്നു.