റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായി. അദാനി കമ്പനികളുടെ ഓഹരി വിലകളിൽ ദൃശ്യമായ വൻ മുന്നേറ്റമാണ് ഒരു വർഷത്തിന് ശേഷം ഈ നേട്ടം തിരിച്ചുപിടിക്കാൻ അദാനിയെ സഹായിച്ചത്. ബ്ളൂംബെർഗിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പുതിയ പട്ടിക അനുസരിച്ച് ഗൗതം അദാനിയുടെ ആസ്തി 770 കോടി ഡോളർ വർദ്ധിച്ച് 9,760 കോടി ഡോളറിലെത്തി.
തൊട്ടു പിന്നിലുള്ള മുകേഷ് അംബാനിയുടെ ആസ്തി 9700 കോടി ഡോളറാണ്.അമേരിക്കയിലെ ഗവേഷണ ഏജൻസിയായ ഹിണ്ടൻബെർഗിന്റെ പ്രതികൂല റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിലുണ്ടായ തകർച്ചയാണ് ഒരു വർഷം മുൻപ് ഈ പദവി നഷ്ടമാക്കിയത്. ഇതുമൂലം അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിൽ 15,000 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്.
ഹിണ്ടൻബെൻഗ് റിപ്പോർട്ടിൽ സമഗ്രമായ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തളളിയതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ശക്തമായി തിരിച്ചുകയറി. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്ത് അദാനിയും പതിമൂന്നാം സ്ഥാനത്ത് അംബാനിയുമാണ്.