ഡ്രൈവിങ്ങ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിന്റെ ഭാഗമായി ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകൾ കർശനമാക്കുമെന്നും ഈ ആഴ്ച മുതൽ തന്നെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ ലൈസൻസുള്ള പല ആളുകൾക്കും ഡ്രൈവിങ്ങ് അറിയാമെങ്കിലും വാഹനം പാർക്ക് ചെയ്യാൻ അറിയാത്ത സാഹചര്യമുണ്ട്. ഇത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവസേന 500 ലൈസൻസ് കൊടുത്ത് ഗിന്നസ് ബുക്കിൽ കയറണമെന്ന് മോട്ടോർ വാഹന വകുപ്പിന് യാതൊരു ആഗ്രഹവുമില്ല. അതുകൊണ്ടുതന്നെ കർശനമായ ടെസ്റ്റുകൾക്ക് ശേഷവുമായിരിക്കും ലൈസൻസ് അനുവദിക്കുന്നത്. വാഹനാപകടമുണ്ടായി ആളുകൾ മരിച്ചു, ഡ്രൈവറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു തുടങ്ങിയ വാർത്തകൾ എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സസ്പെൻഡ് ചെയ്താൽ അവർ വേറെ എവിടെയെങ്കിലും പോയി ലൈസൻസ് ഒപ്പിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡ്രൈവിങ്ങ് ലൈസൻസ് എന്ന് പറഞ്ഞാൽ വാഹനമോടിക്കാൻ അറിയുന്നവരായിരിക്കണം. വെറുതെ എച്ച് എടുത്ത് കാണിച്ചത് കൊണ്ടുമാത്രം ലൈസൻസ് നൽകില്ല. വണ്ടി തിരിച്ച് ഇടണം, റിവേഴ്സ് കയറ്റി പാർക്ക് ചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ടെസ്റ്റിൽ ഉൾപ്പെടുത്തണം. ഇതിനൊപ്പം ടെസ്റ്റിനെത്തുന്ന വാഹനങ്ങൾക്കുള്ള ക്യാമറകൾ ഘടിപ്പിക്കുന്നതിനുള്ള നിർദേശവും നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.