വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ തൗബാൽ ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഘർഷത്തിൽ നാല് പേർ വെടിയേറ്റ് മരിച്ചു. പതിനഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.ലിലോങ് മേഖലയിൽ ഇന്നലെ വൈകിട്ടാണ് വെടിവെപ്പ് ഉണ്ടായത്. നാലു വാഹനങ്ങളിലായി പൊലീസ് വേഷത്തിൽ എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മൂന്ന് വാഹനങ്ങൾക്ക് തീയിട്ടു. ഈ വാഹനങ്ങൾ ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അക്രമത്തെ അപലപിക്കുകയും സമാധാനം നിലനിർത്താൻ ജനങ്ങളോട്, പ്രത്യേകിച്ച് ലിലോങ്ങിലെ നിവാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. മെയ് 3 ന് മണിപ്പൂരിൽ നടന്ന വംശീയ കലാപത്തിന് ശേഷം 180-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്റ്റീസ് വിഭാഗം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ഗോത്രവർഗ്ഗക്കാരായ നാഗകളും കുക്കികളും 40 ശതമാനത്തിലധികം വരും. ഇവർ കൂടുതൽ മലയോര ജില്ലകളിലാണ് താമസിക്കുന്നത്.