സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വെജിറ്റേറിയൻ ഭക്ഷണം തന്നെയാണെന്നും അക്കാര്യത്തിൽ ആരും തർക്കത്തിന് പോകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാനാവുന്ന രീതിയിലാണ് പന്തല്‍ ഒരുക്കുന്നത്. ജനുവരി മൂന്നിന് രാത്രി ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാചക ആവശ്യത്തിനായി ജല ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.
കുട്ടികള്‍ക്ക് ചൂടുവെള്ളം ശേഖരിച്ചുകൊണ്ടുപോവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ക്ലീനിങ്ങിനായി കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഉല്പന്ന സമാഹരണം നടത്തി കലവറ നിറയ്ക്കല്‍ പരിപാടി നടന്നുവരുന്നു. ഭക്ഷണം വിളമ്പാൻ നാല് ഷിഫ്റ്റുകളിലായി 1000ത്തോളം അധ്യാപകര്‍, ടി.ടി.ഐ- ബി.എഡ് വിദ്യാർഥികൾ എന്നിവരെ നിയമിച്ചിട്ടുണ്ട്.