2023 – മലയാള സിനിമക്ക് 700 കോടി നഷ്ടം!മലയാള സിനിമയ്ക്ക് ഇത്രയും നഷ്ടം സംഭവിച്ച മറ്റൊരു വര്‍ഷം കാണില്ല. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ മലയാള സിനിമയ്ക്ക് നഷ്ടം 700 കോടിക്ക് മുകളിലാണ് എന്നാണ് ഫിലിം ചേംബർ പുറത്തുവിടുന്ന കണക്ക്.
2023ല്‍ തിയേറ്ററുകളില്‍ എത്തിയത് 220 സിനിമകളാണ്. ഇതില്‍ മുടക്കുമുതല്‍ തിരിച്ചു കിട്ടിയത് വെറും 14 ചിത്രങ്ങള്‍ക്ക് മാത്രമാണത്രേ !സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ അടക്കം ഏതാനും ദിവസങ്ങള്‍ മാത്രമാണ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ സിനിമകള്‍ എത്തുകയും അടുത്തയാഴ്ച അത് മാറുകയും ചെയ്തു.
സിദ്ധാര്‍ത്ഥ് ഭരതന്റ ‘ജിന്ന്’ ആയിരുന്നു ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത ചിത്രം. ജനുവരി ആറിന് ചിത്രം തിയറ്ററുകളിലെത്തി.ഏറെ കാലത്തെ നിയമയുദ്ധങ്ങള്‍ക്ക് ശേഷം എത്തിയ ചിത്രത്തിന്റെ പ്രദര്‍ശനം പക്ഷേ വലിയ ദുരന്തമായി.
ജനുവരിയില്‍ 15 സിനിമകള്‍ എത്തിയെങ്കിലും അതില്‍ ഹിറ്റ് ആയത് മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ മാത്രമാണ്. മോഹന്‍ലാലിന്റെ ‘എലോണ്‍’, മഞ്ജു വാര്യരുടെ ‘ആയിഷ’ അടക്കമുള്ള ചിത്രങ്ങള്‍ തിയേറ്ററില്‍ ദയനീയമായി പെട്ടിയിലായി. മഞ്ജു വാര്യരുടെ ‘വെള്ളരിക്കപട്ടണം’ എന്ന ചിത്രത്തിന്റെ ഗതിയും അധോഗതിയായിരുന്നു.
2023ലെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രം എത്തുന്നത് ഫെബ്രുവരിയിലാണ്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘രോമാഞ്ചം’ മൗത്ത് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ നേടി. 75 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ‘ഇരട്ട’, ‘രേഖ’ എന്നീ ചിത്രങ്ങള്‍ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏപ്രില്‍ എത്തിയ ‘പൂക്കാലം’, ‘പാച്ചുവും അത്ഭുതവിളക്കും’ അധികം കൈ പൊള്ളിച്ചില്ല എന്നു മാത്രം.മലയാള സിനിമയ്ക്ക് അഭിമാനിക്കാനുള്ള വക നല്‍കിയത് ജൂഡ് ആന്റണിയുടെ ‘2018’ ആണ്. ഓസ്‌കര്‍ നാമനിര്‍ദേശവുമായി 177 കോടി കള്ക്ഷന്‍ നേടിയ ചിത്രം സൂപ്പര്‍ ഹിറ്റായി.
മെയില്‍ റിലീസ് ചെയ്ത ‘നെയ്മര്‍’ മുടക്കുമുതല്‍ തിരിച്ചു കിട്ടിയ ചിത്രങ്ങളില്‍ ഒന്നാണ്. ജൂൺ രണ്ടിന് ഒമ്പത് സിനിമകളാണ് പ്രദർശനത്തിനെത്തിയത്. ഒമ്പതും വലിയ ശബ്ദത്തിൽ പൊട്ടി.ജൂണില്‍ റിലീസ് ചെയ്ത ‘മധുര മനോഹര മോഹം’ മുടക്കുമുതല്‍ തിരിച്ചു പിടിച്ചു.
ഏറെ പ്രതീക്ഷയോടെയാണ് ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ എത്തിയതെങ്കിലും തിയേറ്ററില്‍ പരാജയമായി. സെപ്റ്റംബറില്‍ അപ്രതീക്ഷിതമായി മറ്റൊരു സൂപ്പര്‍ ഹിറ്റ് കൂടി എത്തി. നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച യുവതാരങ്ങളുടെ ചിത്രം ‘ആര്‍ ഡി എക്‌സ്’ റെക്കോര്‍ഡ് നേട്ടമായി.
മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച നേട്ടമുണ്ടാക്കി.നവംബറില്‍ എത്തിയ സുരേഷ് ഗോപി-ബിജു മേനോന്‍ ചിത്രം ‘ഗരുഡന്‍’ ഒരു വിധം കടന്നു കൂടി. ജിയോ ബേബി-മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതല്‍’ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഹിറ്റാവുകയും ചെയ്തു. ഡിസംബര്‍ 21ന് എത്തിയ മോഹന്‍ലാലിന്റെ ‘നേര്’ ചിത്രം നിലവില്‍ 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ഈ വർഷത്തെ വലിയ ഹിറ്റിലേക്കാണ് നേര് കുതിയ്ക്കുന്നത്.