സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാന് പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. നടി തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. ഒരു ലക്ഷം രൂപ പിഴ ചുമത്തിയാണ് കേസ് തള്ളിയത്. ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്ന മന്‍സൂറിന്റ പരാതിയെ നേരത്തെ മദ്രാസ് ഹൈക്കോടതി വിമർശിച്ചിരുന്നു. മന്‍സൂറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടത് തൃഷയാണെന്ന് കഴിഞ്ഞയാഴ്ച കോടതി പറഞ്ഞു.
പ്രശസ്തിക്ക് വേണ്ടിയാണ് മന്‍സൂര്‍ അലി കോടതിയെ സമീപിച്ചതെന്നും കോടതി വിമര്‍ശിച്ചു. ദേശീയ വനിത കമ്മീഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയും ചെന്നൈ കോടതിയില്‍ മന്‍സൂര്‍ കേസ് നല്‍കിയിരുന്നു. ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്ക്കെതിരെ മന്‍സൂര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു.