ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് പാളിലെ ബോളാണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ ഏകദിനത്തിൽ ഇന്ത്യയും രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ചതിനാൽ 1-1ന് സമനിലയിലുള്ള പരമ്പരയിലെ ഇന്നത്തെ മത്സരം ഫൈനലിന് തുല്യമാണ്. 2018ന് ശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഏകദിന പരമ്പര നേടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് ഇത്.
അരങ്ങേറ്റ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ സായ് സുദർശനാണ് ബാറ്റിംഗിലെ പുതിയ പ്രതീക്ഷ. കെ.എൽ രാഹുൽ,തിലക് വർമ്മ,സഞ്ജു സാംസൺ എന്നിവരും ബാറ്റിംഗ് നിരയിലുണ്ട്. ഇവരിൽ രാഹുലിന് ഒഴികെ ആർക്കും കഴിഞ്ഞ കളിയിൽ തിളങ്ങാനായിരുന്നില്ല.
സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായ അക്ഷർ പട്ടേലിനും കുൽദീപ് യാദവിനും ഫോം കണ്ടെത്താനായാൽ ഇന്ത്യയ്ക്ക് മത്സരത്തിൽ പിടിമുറുക്കാം.
രണ്ടാം മത്സരത്തിൽ ലഭിച്ച സുവർണാവസരം തുലച്ച മലയാളി താരം സഞ്ജു സാംസണിന് ഇന്നും അവസരം ലഭിച്ചേക്കും. എന്നാൽ ഇത്തവണ മികവ് കാട്ടാനായില്ലെങ്കിൽ ഇനിയുള്ള ടീം സെലക്ഷനുകളിൽ തിരിച്ചടിയുണ്ടാവും.