പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ പട്ടിക നീളുകയാണ്. ഭീകരരെ ഓരോരുത്തരെയായി തിരഞ്ഞുപിടിച്ച് കൊല്ലുകയാണ് ഈ അജ്ഞാതർ. രണ്ടു വർഷത്തിനിടെ 18 ഭീകരരാണ് പാകിസ്താനിൽ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം ഫെബ്രുവരി മുതൽ 18 ഭീകരരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ വർഷാവർഷം തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്തുന്ന ലഷ്‌കർ- ഇ- ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
പാകിസ്താനിലെ കറാച്ചി, സിയാൽകോട്ട്, പിഒകെയിലെ നീലം താഴ്‌വര, ഖൈബർ പഖ്തൂൺഖ്വ, റാവൽകോട്ട്, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിൽ സമീപകാലത്ത് അജ്ഞാതരായ തോക്കുധാരികൾ ഇത്തരം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. മിക്കയിടത്തും ബൈക്കുകളിൽ വന്ന് ലക്ഷ്യങ്ങൾ സാധിച്ച് പോകുകയാണ് അജ്ഞാതരുടെ പതിവ്. വെറും 10 സെക്കന്റുകൾക്കുള്ളിൽ ആണ് ഈ കൊലപാതകങ്ങൾ നടന്നത്. പാക് ഏജൻസികൾക്ക് ഇതിനെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
അഞ്ജല അഹമ്മദ്, ഖ്വാജ ഷാഹിദ്, അക്രം ഗാസി, മൗലാന റഹ്മാൻ, മുഫ്തി ഖൈസർ, സർദാർ ഹുസൈൻ അരയിൻ, ഖാലിദ് ബഷീർ എന്നീ ലഷ്കർ ഭീകരരാണ് അജ്ഞാതരാൽ കൊല്ലപ്പെട്ടത്. റഹീമുള്ള താരിഖ്, ദാവൂദ് മാലിക്, ഷാഹിദ് ലത്തീഫ്, മുഹമ്മദ് റിയാസ്, പരംജീത് സിംഗ്, സയ്യിദ് നൂർ ഷാലോബർ, ബഷീർ അഹമ്മദ് പീർ, സയ്യിദ് ഖാലിദ് രാജ, അജാസ് അഹമ്മദ് അഹാംഗർ എന്നിവരും അജ്ഞാതരാൽ കൊല്ലപ്പെട്ട ഭീകരരാണ്.