ലോകകപ്പ് തോൽവിയുടെ ദുഃഖത്തിന് ആശ്വാസമാകാൻ , ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ചുവർഷത്തിന് ശേഷം ഒരു ഏകദിന പരമ്പരയിൽ വിജയം നേടാൻ ഇന്ത്യ ഇന്ന് ഇറങ്ങും. കഴിഞ്ഞ ദിവസം ജോഹന്നാസ് ബർഗിൽ ആദ്യ ഏകദിനത്തിൽ ആതിഥേയരെ എട്ടുവിക്കറ്റിന് തച്ചുടച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ ഇന്ന് ക്വബേഹയിൽ രണ്ടാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം മണ്ണിലെ ഏറ്റവും വലിയ തോൽവിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരിടേണ്ടിവന്നത്.
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 243 റൺസിന് തോൽപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് രോഹിത് ശർമ്മയേയും വിരാട് കൊഹ്‌ലിയേയും ഷമിയേയും ജസ്പ്രീത് ബുംറയേയും പോലെ സീനിയർ താരങ്ങൾ ഇല്ലാതെതന്നെ ഇത്തരത്തിലൊരു വിജയം നേടിയെടുക്കാനായത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
അർഷ്ദീപ് സിംഗിന്റെ അഞ്ചുവിക്കറ്റ് നേട്ടവും ആവേഷ് ഖാന്റെ നാലുവിക്കറ്റ് നേട്ടവും പേസ് ബൗളിംഗ് നിരയുടെ കരുത്ത് തെളിയിക്കുന്നു.മുകേഷ് കുമാറും പേസറായി ഇന്ത്യൻ നിരയിലുണ്ട്. കുൽദീപ് യാദവും അക്ഷർ പട്ടേലുമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി ആദ്യ ഏകദിനത്തിനിറങ്ങിയത്. തിലക് വർമ്മ പാർട് ടൈം സ്പിന്നറാണ്.
അരങ്ങേറ്റം അർദ്ധസെഞ്ച്വറികൊണ്ട് ആഘോഷമാക്കിയ സായ് സുദർശനാണ് ബാറ്റിംഗിലെ പുതിയ പ്രതീക്ഷ. ശ്രേയസ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അവസാന രണ്ട് ഏകദിനങ്ങളിൽ വിശ്രമമെടുക്കും. പകരം രജത് പാട്ടീദാറോ റിങ്കു സിംഗോ കളിക്കാനാണ് സാദ്ധ്യത. കെ.എൽ രാഹുൽ,തിലക് വർമ്മ,സഞ്ജു സാംസൺ എന്നിവരും ബാറ്റിംഗ് നിരയിലുണ്ട്.
ആദ്യ മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ളേയിംഗ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നില്ല. റിതുരാജും സായ് സുദർശനും ഓപ്പണിംഗിലും രജത് പാട്ടീദാർ വൺ ഡൗണായും കെ.എൽ രാഹുൽ സെക്കൻഡ് ഡൗണായും ഇറങ്ങാൻ ഉള്ളതിനാൽ ഫിനിഷർ റോളിലേക്കാണ് സഞ്ജുവിനെ പരിഗണിക്കുക. വിക്കറ്റ് കീപ്പറായി നായകൻ രാഹുൽ ഉള്ളതിനാൽ ബാറ്ററും ഫീൽഡറുമായാണ് സഞ്ജുവിനെ കളിപ്പിക്കുക.