ക്രിസ്മസ്സിന് മുൻപായി ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യും. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്‌ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ മാസം തന്നെ എല്ലാ പെൻഷൻ കാർക്കും തുക ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചതായി ധനമന്ത്രി പറഞ്ഞു. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുവഴിയും തുക ലഭിക്കും.
64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളത്. മസ്‌റ്ററിങ് ചെയ്‌തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക് മസ്‌റ്റിറിങ് പൂർത്തിയാക്കുന്ന മാസം തന്നെ പെൻഷൻ ലഭിക്കും. കേരളത്തിന് 3,140 കോടി രൂപ കൂടി കടമെടുക്കാൻ കഴിയുന്ന വിധത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റത്തിനു പിന്നാലെയാണ് പുതിയ നടപടി. ഏഴര വർഷത്തിനുള്ളിൽ കേരളത്തിൽ 57,400 കോടിയോളം രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്‌തിട്ടുണ്ട്.