സംസ്ഥാനത്ത് ഇന്നലെ 227 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, മൊത്തം രോഗികളുടെ എണ്ണം 1634 ആയി. ഇന്നലെ ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഈ മാസം കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ജെഎൻ.1 തിരുവനന്തപുരത്ത് സ്ഥിരീകരിച്ചിരുന്നു. 2023 മേയ് 15ന് ശേഷം ഇത്രയധികം കോവിഡ് രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ക്രിസ്മസ്- ന്യൂഇയർ ആഘോഷകാലമായതിനാൽ, രോഗവ്യാപനം തുടരുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
കേരളത്തിൽ പനിബാധിതരുടെ എണ്ണവും വൻതോതിൽ വർധിക്കുകയാണ്.ദിവസവും 10,000ലധികം പേർ ആശുപത്രികളിൽ ചികിത്സ തേടുന്നതായാണ് കണക്കുകൾ. പനി,ശ്വാസതടസം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ മാത്രമാണ് ഇപ്പോൾ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിശോധന കൂടുതലായതിനാലാണ് കേരളത്തിൽ കൊവിഡ് കണക്ക് ഉയരുന്നതെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
