അഞ്ച് ഐ.പി.എൽ കിരീടത്തിളക്കമുള്ള മുംബൈ ഇന്ത്യൻസിന്റെ രോഹിത് യുഗത്തിന് അന്ത്യമായി. ഭാവിയിലേക്കുള്ള ചുവടുവപ്പായി ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചതായി മുബൈ ഇന്ത്യൻസ് അധികൃതർ അറിയിച്ചു. 2024 സീസണിൽ ഹാർദികിന്റെ നേതൃത്വത്തിലായിരിക്കും മുംബൈ ഐ.പി.എല്ലിനിറങ്ങുകയെന്ന് ടീമിന്റെ പെർഫോമൻസ് ഡയറക്ടർ മഹേല ജയവർദ്ധനെ പ്രസ്താവനയിൽ അറിയിച്ചു.
ഇതിഹാസ താരങ്ങളുടെ നേതൃത്വത്തിൽ കളത്തിലിറങ്ങാൻ അനുഗ്രഹം ലഭിച്ച ടീമാണ് മുബൈ ഇന്ത്യൻസ്. സച്ചിനിൽ നിന്ന് ഹർഭജനിലേക്കും ഹർഭജനിൽ നിന്ന് റിക്കി പോണ്ടിംഗിലേക്കും തുടർന്ന് രോഹിത് ശർമ്മയിലേക്കും ക്യാപ്റ്റൻസിയെത്തി. ഭാവിയിലേക്ക് ടീമിനെ ശക്തമാക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ ഹാർദികിനെ ക്യാപ്റ്റനാക്കുന്നത്.
2013ൽ റിക്കി പോണ്ടിംഗിന്റെ പിൻഗാമിയായാണ് രോഹിത് ശർമ്മ മുബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ സീസണില്‍ തന്നെ മുബൈയെ ചാമ്പ്യൻമാരാക്കിയാണ് രോഹിത് തുടങ്ങിയത്. പിന്നീട് 2015, 2017, 2019, 2020 സീസണിലും രോഹിത്തിന്റെ നായകത്വത്തില്‍ മുബൈ ഐ.പി.എൽ കിരീടം സ്വന്തമാക്കി. ഐ.പി.എല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ ആദ്യ ക്യാപ്റ്റൻ എന്ന റെക്കാഡ് രോഹിത് സ്വന്തം പേരിലാക്കി. ഹിറ്റ്മാന് കീഴില്‍ ഐ.പി.എല്‍ 2023ലും മുംബൈ പ്ലേ ഓഫ് കളിച്ചിരുന്നു. മുംബൈയിലെ നേതൃമികവാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസിയിലേക്കും രോഹിതിനെ എത്തിച്ചത്.
