തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ഡോ. ഇ.എ. റുവൈസിനെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹനയുടെ കുടുംബത്തിന്റെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി റുവൈസിനെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു.
ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിനാല്‍ സുഹൃത്തായ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറിയത്തിൽ
മനോവിഷമത്തെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോള്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരേ പോലീസ് കേസെടുത്തത്.സംഭവത്തിന് പിന്നാലെ റുവൈയ്സിനെ പിജി ഡോക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് അന്വേഷണം അവസാനിക്കുന്നത് വരെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കുന്നതെന്ന് കെ.എം.പി.ജി.എ സംഘടന അറിയിച്ചു.
ഷഹ്നയും റുവൈയ്സും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബി.എം.ഡബ്ല്യൂ. കാറും വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതുപോര കാര്‍ ബി.എം.ഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വര്‍ണവും വേണമെന്ന ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചുനിന്നു. പക്ഷേ, ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ യുവാവും ബന്ധുക്കളും വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.