തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സംസ്ഥാന വിജിലൻസും അഴിമതി വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. അങ്കിത് തിവാരി എന്ന ഇഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അങ്കിത് തിവാരിയുടെ അറസ്റ്റിനെ തുടർന്ന് ഇഡിയുടെ മധുരയിലെ ഓഫീസിൽ ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ പരിശോധന നടത്തി. മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള കൂടുതൽ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.