പിള്ളേര് സൂപ്പറാന്നേ

At Malayalam
2 Min Read

കാര്യവട്ടം 20-20 യും ഇന്ത്യയ്ക്ക്

ഓസ്‌ട്രേലിയക്കെതിരെ ഇന്നലെ നടന്ന രണ്ടാം 20-20യില്‍ ഇന്ത്യയ്ക്ക് 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു വിക്കറ്റിന് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് 9 വിക്കറ്റിന് 191 റണ്‍സാണ് നേടാനായത്. റുതുരാജ് ഗെയ്ക് വാദ് (58), യശ്വസി ജയ്‌സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. എന്നാല്‍ എല്ലാവരുടേയും കൈയടി നേടിയത് റിങ്കു സിങ്ങാണ്.

ഇന്ത്യയുടെ ഭാവിയിലെ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് റിങ്കു സിങ് കാഴ്ചവെക്കുന്നത്. 9 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 31 റണ്‍സോടെ റിങ്കു പുറത്താവാതെ നില്‍ക്കുകയായിരുന്നു. 344.44 ആയിരുന്നു റിങ്കുവിന്റെ സ്‌ട്രൈക്ക് റേറ്റ്. ഈ പ്രകടനത്തോടെ ചില വമ്പന്‍ റെക്കോഡുകളും റിങ്കു സ്വന്തം പേരിലാക്കി.
തുടക്കം മുതല്‍ കടന്നാക്രമിച്ചു കളിച്ച ജയ്‌സ്വാള്‍ കാര്യവട്ടത്ത് തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ഭയമില്ലാതെ ബാറ്റുചെയ്ത ജയ്‌സ്വാള്‍ 25 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് 53 റണ്‍സ് നേടിയത്. മൂന്നു ഫോര്‍മാറ്റിലേക്കും ഉപയോഗിക്കാവുന്ന ഓപ്പണറായാണ് ജയ്‌സ്വാള്‍ വളരുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് എന്നതാണ് ജയ്‌സ്വാളിന്റെ കരുത്ത്.

നായകനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവ് തന്റെ അരങ്ങേറ്റ 20 -20 പരമ്പര ഗംഭീരമാക്കുകയാണ്. ആദ്യത്തെ രണ്ടു മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സൂര്യക്കായി. മികച്ച രീതിയില്‍ ഫീല്‍ഡൊരുക്കാനും ബൗളിങ് ചെയ്ഞ്ച് വരുത്താനും സൂര്യക്കാവുന്നു. 20-20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ നായകനാവുമ്പോള്‍ സൂര്യകുമാര്‍ വൈസ് ക്യാപ്റ്റനാവുമെന്നുറപ്പാണ്. മൂന്നാം മത്സരത്തിലും ജയിച്ച് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാന്‍ സൂര്യക്കാവുമോയെന്നത് കണ്ടറിയാം.
പ്ലേയിങ് 11- ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശ്വസി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ ഓസ്‌ട്രേലിയ- സ്റ്റീവ് സ്മിത്ത്, മാത്യു ഷോര്‍ട്ട്, ജോഷ് ഇന്‍ഗ്ലിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്‌റ്റോയിണിസ്, ടിം ഡേവിഡ്, മാത്യു വേഡ് , നതാന്‍ ഇല്ലിസ്, ആദം സാംബ, ട്രവിസ് സങ്ക.

Share This Article
Leave a comment