കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ മരിച്ച നാലു വിദ്യാർഥികളെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റൂഫ്ത, താമരശ്ശേരി സ്വദേശിനി സാറാ തോമസ്, പാലക്കാട് സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. 72 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം.
ഇതില്‍ ആല്‍വിന്‍ ജോസഫ് സുഹൃത്തിനൊപ്പം പരിപാടിക്കെത്തിയതായിരുന്നു.നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിലെ ആഘോഷ പരിപാടികൾ ഒഴിവാക്കി.
അപകടത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവർക്കാണ് ചുമതല. സമഗ്ര അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം.
നാല് ദിവസമായി തുടരുന്ന ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ അവസാന ദിനമായ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടിയാണ് നടക്കാനിരുന്നത്. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു.ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ 46 പേർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 25 പേരെ കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ സൺറൈസ് ആശുപത്രിയിലും ചികിത്സയിലാണ്. ഇവർ ആരുടേയും നില ഗുരുതരമല്ല.