രാജ്യത്ത് ഡീപ് ഫേക്ക് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ പുതിയ നിയമ നിർമാണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. എ ഐ സാങ്കേതികവിദ്യയുടെ സഹായത്താൽ ഡീപ് ഫേക്ക് വീഡിയോകള്‍ നിര്‍മിക്കുന്നവര്‍ക്ക് കനത്തപിഴ ചുമത്തുന്ന തരത്തില്‍ ശക്തമായ നിയമം വന്നേയ്ക്കും.രാജ്യത്തെ പ്രമുഖ ചലച്ചിത്ര താരങ്ങളടക്കം നിരവധി പ്രമുഖരാണ് ഇതിനോടകം ഡീപ് ഫേക്കിന് വിധേയരായത്.
ഈ സാഹചര്യം നേരിടുന്നതിന് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഡീപ്ഫേക്ക് വീഡീയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം കൊണ്ടുവരാന്‍ യോഗം തീരുമാനമെടുത്തതായി അറിയുന്നു. രാജ്യത്ത് ഡീഫ്ഫേക്ക് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കേന്ദ്രം വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
ഇതിനെ തീരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നോട്ടീസിൽ നിര്‍ദേശിച്ചിരുന്നു. ഡീപ് ഫേക്ക് വീഡിയോയ്ക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് തിരിച്ചറിയണമെന്നും ഡീപ് ഫേക്ക് ഉള്ളടക്കം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നു നീക്കം ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. ഇതിനു പിന്നാലെയാണ് ഉന്നതതല യോഗം ചേർന്നതും.
