ലോകകപ്പ് ഫൈനലിലെ തോൽവിക്കു ഓസ്ട്രേലിയയോട് പകരം ചോദിച്ച് ഇന്ത്യൻ യുവനിര. വിശാഖപട്ടണത്ത് രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് (42 പന്തില്‍ 80) ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ (39 പന്തില്‍ 58) മികച്ച പ്രകടനം പുറത്തെടുത്തു. 14 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിങ്കു സിംഗാണ് വിജയം പൂര്‍ത്തിയാക്കിയത്. അവസാന പന്തില്‍ റിങ്കു സിക്സ് നേടിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. സിക്സിന് മുമ്പ് ഇന്ത്യ വിജയം പൂര്‍ത്തിയാക്കി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഞായറാഴ്ച്ച, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം.