ലോകകപ്പിലെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു കടന്നിരിക്കുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ ഇനി കാത്തിരിക്കുന്നത് ത്രില്ലിംഗായിട്ടുള്ള സെമി ഫൈനല്‍ മത്സരങ്ങള്‍ക്കു വേണ്ടിയാണ്. മുംബൈയിലെ വാംഖഡയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുകയെന്നു ഉറപ്പായിട്ടുണ്ട്.
16നു രണ്ടാം സെമി ഫൈനലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുടെ എതിരാളികള്‍ സൗത്ത് ആഫ്രിക്കയുമാണ്.ലീഗ് ഘട്ടത്തില്‍ അപരാജിത കുതിപ്പു നടത്തിയാണ് ഇന്ത്യ സെമി ഫൈനലിൽ എത്തിയത്.. കളിച്ച എട്ടു മല്‍സരങ്ങളിലും ജയിച്ചാണ് രോഹിത് ശര്‍മയും സംഘവും അവസാന നാലു ടീമുകളിലൊന്നായി മാറിയത്. നെതര്‍ലാന്‍ഡ്‌സിനെതിരേ ഒരു മല്‍സരം കൂടി ബാക്കിയുണ്ടെങ്കിലും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഇന്ത്യ ഉറപ്പിച്ചുകഴിഞ്ഞു.
ഇതു രണ്ടാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ ലോകകപ്പിന്റെയും ആദ്യ സെമിയില്‍ ഇന്ത്യയും കിവീസും തമ്മിലാണ് ഏറ്റുമുട്ടിയത്. അന്നു ഇന്ത്യയെ മറികന്ന് ന്യൂസിലാന്‍ഡ് ഫൈനലിൽ എത്തിയിരുന്നു. ഇത്തവണത്തെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ മഴ കാരണം ഉപേക്ഷിക്കുകയാണെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.
2019ലെ കഴിഞ്ഞ ഇന്ത്യ- ന്യൂസിലാന്‍ഡ് സെമിക്കും മഴ വില്ലനായിരുന്നു. അന്നു മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന സെമി ഫൈനൽ മഴയെ തുടര്‍ന്നു രണ്ടു ദിവസങ്ങളിലായാണ് നടന്നത്. ഇത്തവണത്തെ ഇന്ത്യ- കിവീസ് സെമിക്കും മഴ വില്ലനാവുമോ? അങ്ങനെ വന്നാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നു നോക്കാം.
നവംബർ 15 നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ പകലും രാത്രിയുമായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മഴയെ തുടര്‍ന്നു ഈ ദിവസം മല്‍സരം തടസ്സപ്പെടുകയോ നടക്കാതിരിക്കുകയോ ചെയ്താല്‍ റിസര്‍വ് ദിനമായ തൊട്ടടുത്ത ദിവസം കളി നടക്കും. എന്നാല്‍ റിസര്‍വ് ദിനത്തിലും മഴയെ തുടര്‍ന്നു ഫലമില്ലാതെ വരികയാണെങ്കില്‍ അതു ഇന്ത്യക്കാണ് ഗുണം ചെയ്യുക. റിസര്‍വ് ദിനത്തിലും കളി മുടങ്ങിയാല്‍ ലീഗ് ഘട്ടത്തില്‍ ഏതു ടീമാണ് പോയിന്റു പട്ടികയില്‍ മുകളില്‍ ഫിനിഷ് ചെയ്തത് എന്നത് പരിഗണിക്കും.
അപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലാമതുള്ള ന്യൂസിലാന്‍ഡിനെ പിന്തള്ളി ഒന്നാമതുള്ള ഇന്ത്യ ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്യും. സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ 16നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന രണ്ടാം സെമി ഫൈനലിനും റിസര്‍വ് ദിനമുണ്ട്. വ്യാഴ്ച കളി നടന്നില്ലെങ്കില്‍ വെള്ളിയാഴ്ചയായിരിക്കും മല്‍സരം. ഈ ദിവസവും മഴ മൂലം കളി ഉപേക്ഷിച്ചാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ളവര്‍ ഫൈനലില്‍ കടക്കും.