മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. പോലീസ് ആസ്ഥാനത്താണ് മുഖ്യമന്ത്രിക്ക് വധഭീഷണിയും അസഭ്യവര്‍ഷവുമായി ഫോൺകോള്‍ വന്നത്. മ്യൂസിയം പോലീസ് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസുകാരനാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത് സ്കൂൾ വിദ്യാർഥിയാണെങ്കിലും, പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് ഫോണ്‍വിളിയെത്തിയത്. പോലീസ് ആസ്ഥാനത്തെ എമര്‍ജന്‍സി നമ്പറിലേക്കാണ് കോള്‍ വന്നത്. ഫോണ്‍ എടുത്തപ്പോള്‍ എതിർവശത്ത് നിന്ന് മുഖ്യമന്ത്രിക്കുനേരെ അസഭ്യവര്‍ഷവും വധഭീഷണിയുമായിരുന്നു. തുടർന്ന്, പോലീസ് ആസ്ഥാനത്ത് നിന്ന് പരാതി മ്യൂസിയം പോലീസിന് കെെമാറി. പോലീസ് കുട്ടിയുടെ വീട്ടിലെത്തി ഫോൺ വിളിച്ചത് വിദ്യാർഥി തന്നെയാണെന്ന് ഉറപ്പുവരുത്തി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ഥിക്കെതിരെ മറ്റ് നിയമനടപടികളൊന്നുമുണ്ടാകില്ല. കൗണ്‍സിലിങ്ങ് നല്‍കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.