യുവതിയെ റോഡില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സൂര്യ (23) ആണ് മരിച്ചത്. പേരയത്തെ കടയില്‍നിന്ന് തിന്നര്‍ വാങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. ഉച്ചയ്ക്ക് ഒരുമണിയോടെ വഴിയാത്രക്കാരനാണ് യുവതിയെ തീപ്പൊള്ളലേറ്റ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
ആള്‍പ്പെരുമാറ്റം നന്നേ കുറവായ പ്രദേശത്തായിരുന്നു മൃതദേഹം. 11.50 ഓടെ സൂര്യ പ്രധാന റോഡിലൂടെ കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. തുടര്‍ന്ന് ആള്‍ത്തിരക്ക് കുറഞ്ഞ റോഡിലേക്ക് തിരിഞ്ഞുപോകുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.
ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സൂര്യയുടെ അമ്മ നേരത്തേ മരിച്ചിരുന്നു. അച്ഛന്‍ പാലിയേറ്റീവ് കെയറില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ ഏക മകളായിരുന്നു സൂര്യ. കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
സൂര്യ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.സൂര്യ ജനറൽ നഴ്‌സിങ് പൂർത്തിയാക്കി പോസ്റ്റ് ബിഎസ്‌സി നഴ്‌സിങ്ങിന് അഡ്മിഷൻ എടുത്തിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിൽ.