തലമുറകൾ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞു മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ എത്രയോ ഐക്കോണിക് സിനിമാ ഡയലോഗുകൾ നമുക്കുണ്ട്. ആർക്കു ലോട്ടറിയടിച്ചാലും മലയാളികൾ ആദ്യം ഓർക്കുക ‘കിലുക്ക’ത്തിലെ കിട്ടുണ്ണിയേട്ടനെയാണ്, “അടിച്ചു മോളേ” എന്ന ഡയലോഗ് മലയാളികൾ അവരുടെ ലോട്ടറി സൗഭാഗ്യത്തിനായി റിസർവ് ചെയ്തു വച്ചിരിക്കുകയാണ്.
അതുപോലെ,പണിയോ ഏണിയോ ഒക്കെയാവാൻ സാധ്യതയുള്ള ഫോൺകോളുകൾക്കു മുന്നിൽ നമ്മളെത്ര തവണ ‘ഗോപാലകൃഷ്ണൻ കളിച്ചിരിക്കുന്നു’, “കേൾക്കുന്നില്ല/ കമ്പിളിപ്പുതപ്പേ കമ്പിളിപ്പുതപ്പേ” എന്ന ഡയലോഗിന്റെ ആനുകൂല്യത്തോടെ എത്ര സാഹചര്യങ്ങളെ സരസമായി നേരിട്ടിരിക്കുന്നു! അത്രയേറെ മലയാളികൾക്കു പരിചിതമാണ് സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത ‘റാംജി റാവ് സ്പീക്കിംഗി’ലെ (1989) കമ്പിളിപ്പുതപ്പേ കമ്പിളിപ്പുതപ്പേ…” എന്ന ഡയലോഗും ആ കഥാസന്ദർഭവും.
അമ്മയെ ഫോണിൽ വിളിക്കുന്ന ഗോപാലകൃഷ്ണനോട് ഹോസ്റ്റൽ വാർഡൻ ആവശ്യപ്പെട്ടത് ഒരു കെട്ട് കമ്പിളിപ്പുതപ്പായിരുന്നു. പക്ഷേ പ്രാരാബ്ധക്കാരനായ ഗോപാലകൃഷ്ണൻ സമർത്ഥമായി, ഒന്നും കേൾക്കുന്നില്ലെന്ന് ഭാവിച്ച് ആ വാർഡനെ പറ്റിച്ചു.
എന്നാൽ,വർഷങ്ങൾക്കിപ്പുറം ആ കമ്പിളിപ്പുതപ്പിന്റെ കടം വീട്ടിയിരിക്കുകയാണ് ഗോപാലകൃഷ്ണൻ.സംഭവം സിനിമയിലല്ല,ഒരു പരസ്യചിത്രത്തിലാണെന്നു മാത്രം. എന്തായാലും ഹോസ്റ്റൽ വാർഡനെ അവതരിപ്പിച്ച അമൃതം ടീച്ചർ ഹാപ്പിയാണ്.ഇള്ളോളം താമസിച്ചാലെന്താ, ഗോപാലകൃഷ്ണൻ കമ്പിളിപ്പുതപ്പ് എത്തിച്ചല്ലോ!
സുന്ദരമായ ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകനായ റജിൻ എസ്. ബാബു ആണ്. ‘എല്ലാവർക്കും കാണും കൊടുക്കാൻ ബാക്കിവച്ച ചില കൊച്ചു സന്തോഷങ്ങൾ’ എന്ന ഓർമ്മപ്പെടുത്തലോടെ അവസാനിക്കുന്ന പരസ്യം ഒരു ചെറുചിരിയോടെയല്ലാതെ നമുക്കു കണ്ടുതീർക്കാനാവില്ല.