തലസ്ഥാന ജില്ലയിൽ പെരുമഴ തുടരുന്നു.ഇന്നു രാവിലെ മുതൽ കനത്തമഴ പലയിടങ്ങളിലും തുടരുകയാണ്. നഗര മേഖലയിലും മലയോര മേഖലയിലുമടക്കം ഇടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്.നഗരത്തിലടക്കം പലയിടത്തും വെള്ളംകയറിയിട്ടുണ്ട്. തമ്പാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് മുന്നിൽ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. തമ്പാനൂർ ഏറെക്കുറെ മുങ്ങിയ അവസ്ഥയിലാണ്. അതിനിടെ ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരമുള്ള പ്രത്യേക അറിയിപ്പും കാലാവസ്ഥ വകുപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്നു മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ (15.6- 64.5 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
പ്രത്യേക അറിയിപ്പ് ശ്രദ്ധിയ്ക്കുക
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്നു മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ (15.6- 64.5 mm) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ:
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.