സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്‌ക്ക് ഏർപ്പെടുത്തിയ നിയമസഭാ അവാർഡ് എംടി വാസുദേവൻ നായർക്ക്. ഒരുലക്ഷം രൂപയും ശിൽപ്പവവും പ്രശസ്‌തപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.നവംബർ രണ്ടിന് രണ്ടാമത് നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കുമെന്ന് സ്‌പീക്കർ എഎൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അശോകന്‍ ചരുവില്‍, പ്രിയ കെ നായര്‍, നിയമസഭാ സെക്രട്ടറി എഎം ബഷീര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്.
മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത്, മാധ്യമപ്രവർത്തകൻ തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപരിച്ച എല്ലായിടങ്ങളിലും തന്റെ പ്രത്യേകമായ കൈയൊപ്പ് ചാർത്തി.പത്മഭൂഷൺ, ജ്ഞാനപീഠം തുടങ്ങിയ രാജ്യത്തെ പരമോന്നതമായ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.1963ൽ മുറപ്പെണ്ണ് എന്ന തന്റെ തന്നെ കഥയെ തിരക്കഥയാക്കി മാറ്റിയാണ് അദ്ദേഹം സിനിമയിലേക്ക് കാലുവെച്ചത്. 1973ൽ ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞു. നിർമാല്യം ആയിരുന്നു ആദ്യചിത്രം. ഈ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. നാല് ദേശീയ പുരസ്ക്കാരങ്ങൾ സിനിമയിലൂടെ എംടിയെ തേടിവന്നു.