മിഠായിത്തെരുവിൽ കടമുറികൾ പൊളിച്ച സ്ഥലത്ത് വീണ്ടും കടമുറി നിർമിക്കാൻ കോർപ്പറേഷന്റെ തീരുമാനം. തിരക്കേറിയ റോഡിൽ കടകള്‍ നിർമിച്ചാൽ ഗതാഗതക്കുരുക്കും അപകടവുമുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന് മിഠായിത്തെരുവിലെ വ്യാപാരികള്‍ നിർമിച്ച കടകള്‍ ഏഴു മാസങ്ങള്‍ക്കു മുൻപ് കോഴിക്കോട് കോർപ്പറേഷൻ പൊളിച്ചിരുന്നു. ഇതേ സ്ഥലത്തു വീണ്ടും കടമുറികള്‍ നിർമിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
അന്ന് കടമുറികൾ പൊളിച്ചത് കൊണ്ട് വ്യാപാരികൾക്ക് ഉണ്ടായ നഷ്ടം 30 ലക്ഷത്തിലധികം രൂപയായിരുന്നു. പൊളിച്ച കടമുറികൾക്കു പകരം സംവിധാനം ഉടൻ തന്നെ ഒരുക്കുമെന്നായിരുന്നു കോർപ്പറേഷന്റെ വാഗ്ദാനം.മാസങ്ങള്‍ക്കിപ്പുറം പൊളിച്ച സ്ഥലത്തു തന്നെ കടമുറികള്‍ നിർമിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
പൊളിച്ചത് കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണെന്നും എന്നാൽ താത്കാലിക കെട്ടിടങ്ങളാണ് പുതുതായി നിർമിക്കുന്നതെന്നുo കോർപ്പറേഷൻ പറയുന്നുണ്ട്. എന്നാൽ താത്ക്കാലിക നിർമിതിയായാലും ഗതാഗത പ്രശ്നങ്ങളുണ്ടാകില്ലേ എന്നാണ് ഉയരുന്ന സംശയം.അതേസമയം മാസങ്ങള്‍ വൈകിയാലും കച്ചവടം തുടങ്ങാനാകുമെന്ന ആശ്വാസത്തിലാണ് വ്യാപാരികള്‍