വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ച് മൂന്നാഴ്‌ചയ്ക്കുശേഷം ഉത്പാദനം നിർത്തിയതിന് വാഹനനിർമാതാക്കളായ ഫോഡ് ഇന്ത്യ ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്.
അഭിഭാഷകനായ ജി മനു നായർ ഫോഡ് എക്കോസ്‌പോർട്ട് ടൈറ്റാനിയം കാർ കോട്ടയത്തെ കൈരളി ഫോഡ് വഴി ബുക്കുചെയ്തിരുന്നു.2021 ആഗസ്‌ത് 17ന് 2000 രൂപ അഡ്വാൻസ് നൽകിയാണ് ബുക്ക് ചെയ്‌തത്.2021 ഡിസംബർ 30ന് വാഹനം ലഭിക്കുമെന്ന ഉറപ്പും ലഭിച്ചു.എന്നാൽ സെപ്‌തംബർ ഒമ്പതിന് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിക്കുകയായിരുന്നു.
വാഹനത്തിന് അഡ്വാൻസ് തുക ബുക്കിങ് സ്വീകരിച്ചശേഷം വാഹന നിർമാതാക്കൾ സ്വമേധയാ ബുക്കിങ് ക്യാൻസൽ ചെയ്‌തത് പരാതിക്കാരന് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായി കമീഷൻ കണ്ടെത്തി.വാഹന നിർമാതാക്കളായ ഫോഡ് ഇന്ത്യ പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും ഡീലറായ കൈരളി ഫോഡ് അഡ്വാൻസ് തുകയായ 2000 രൂപ 12 ശതമാനം പലിശ സഹിതം ഒരു മാസത്തിനകം തിരികെ നൽകാനും അഡ്വ. വി എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ ബിന്ദു,കെ എം ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമീഷൻ ഉത്തരവിട്ടു.