2023 ലോകകപ്പിന് ഉജ്ജ്വലത്തുടക്കമാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ടീം സമ്മാനിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒൻപത് വിക്കറ്റിനു തകർത്ത് ന്യൂസീലൻഡ് തകർപ്പൻ വിജയം സ്വന്തമാക്കി. സെഞ്ചുറി നേടിയ ഡെവോൺ കോൺവെയും രചിൻ രവീന്ദ്രയുമാണ് കിവീസിന് വമ്പൻ വിജയം സമ്മാനിച്ചത്.
മത്സരത്തിൽ കോൺവെ 152 റൺസും രചിൻ 123 റൺസും നേടി പുറത്താകാതെ നിന്നു.ഈ മത്സരത്തിൽ രസകരമായ ഒരു സംഭവമരങ്ങേറി. മത്സരത്തിൽ ആദ്യം സെഞ്ചുറി പൂർത്തിയാക്കിയത് കോൺവെയാണ്.വെറും 83 പന്തുകളിൽ നിന്നാണ് കോൺവെ സെഞ്ചുറി നേടിയത്.ഇതോടെ പുതിയൊരു റെക്കോഡും താരം നേടി.ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഒരു ന്യൂസീലൻഡ് താരത്തിന്റെ അതിവേഗ സെഞ്ചുറി എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.2015 ലോകകപ്പിൽ മാർട്ടിൻ ഗപ്റ്റിൽ ബംഗ്ലാദേശിനെതിരേ 88 പന്തുകളിൽ നിന്ന് നേടിയ റെക്കോഡ് ഇതോടെ പഴങ്കഥയായി.
എന്നാൽ കോൺവെയുടെ ഈ റെക്കോഡിന് മിനിറ്റുകൾ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. കോൺവെയ്ക്ക് പിന്നാലെ രചിനും സെഞ്ചുറി നേടി. താരം 82 പന്തുകളിൽ നിന്നാണ് മൂന്നക്കം കണ്ടത്.ഇതോടെ കോൺവെയുടെ പേരിലുള്ള റെക്കോഡ് രചിൻ സ്വന്തമാക്കി.23 കാരനായ രചിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയാണിത്.അത് റെക്കോഡോടെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. ഒപ്പം മറ്റൊരു റെക്കോഡും താരം സ്വന്തം പേരിൽ കുറിച്ചു.
ക്രിക്കറ്റ് ലോകകപ്പിൽ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരം എന്ന റെക്കോഡ് രചിൻ സ്വന്തമാക്കി.വിരാട് കോലിയുടെ പേരിലാണ് ഈ റെക്കോഡ്.അതോടൊപ്പം ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ന്യൂസീലൻഡ് താരം എന്ന റെക്കോഡും രചിൻ സ്വന്തം പേരിൽ കുറിച്ചു.